2008 നവംബർ 8, ശനിയാഴ്‌ച

സ്വപ്നസഞ്ചാരത്തിലൂടെ രംഗം 2

കൈയ്യിലിരുന്ന തോൽ‌സഞ്ചിക്ക് ജീവൻവച്ച മാതിരി സ്വയം ഊർന്ന് താഴേക്കിറങ്ങി. അചേതനങ്ങളായ വസ്തുക്കൾ മനസ്സിന്റെ മാസ്മരവിദ്യയാൽ സചേതനങ്ങളാകുമെന്ന് പറഞ്ഞ ബോധാനന്ദന്റെ മുഖം മനസ്സിൽ തെളിഞ്ഞുവന്നു. സംഭവം ശരിയാണ്. കൈയ്ക്ക് ക്ഷീണം സംഭവിച്ചപ്പോൾ അബോധ മനസ്സ് തലച്ചോറിലേക്ക് ഒരു എസ്സ്. എം. എസ്സ്.അയച്ചു. ‘കൈ അല്പം താഴ്‌ത്തു ’ കൈ അല്പം താണു. സഞ്ചി ഊർന്ന് താഴെപ്പോയി. “സചേ തനങ്ങളായ ആ കണ്ണുകളെ അചേതനങ്ങളാക്കാൻ എന്താ വഴി ?” വിണ്ടും മനസ്സിനോടുതന്നെയാണ് ചോദ്യം.അഴുക്കു ചാലിന്റെ ദു‌ർഗന്ധം മനസ്സനെ വല്ലാതെ വീർപ്പുമുട്ടിച്ചതോടെ ചോദ്യം അപ്രത്യ ക്ഷമായി. “ദാ ഈ ചാലി ന്റെ തീരത്തു കൂടി ഒരു കി.മി. നടന്നാൽമതി നമുക്ക് ലോഡ്ജിലെത്താം.” ഗയിഡ് എല്ലാവരോടുമായി പറഞ്ഞു . വീണ്ടും സഞ്ചി തോളിൽ തൂക്കി ബാഗും എടുത്ത് നടന്നു. മൂക്കുപൊത്തികൊണ്ടാണ് നടന്നതെങ്കിലും അഴുക്കുചാലിന്റെ രൂക്ഷഗന്ധം നാസാരന്ധ്രങ്ങളിൽ തുളച്ചു കയറുന്നുണ്ടായിരുന്നു. “ബാഗ് എടുക്കാൽ പ്രയാസമുണ്ടോ? ” അരബിന്ദോ കുശലം ചോദിച്ചു. “ഓ ഇതൊന്നും സാരമില്ല” . ഇതിൽ കൂടുതൽ ഭാരം ശരീരത്തീലും മനസ്സിലും ഏറ്റി നടന്നവനാണീയുള്ളവൻ എന്ന ധ്വനി ഉണ്ടാക്കുവാനുള്ള വ്യർത്ഥമായ ശ്രമം. പഴയ കഥകൾ പറഞ്ഞ് സഹയാത്രികരെ ബോറടിപ്പിക്കുന്നത് കുറ്റകരവും ശിക്ഷാർഹവുമാണ്. ‘പാപമെന്ന് പറയൂ’ മനസ്സിന്റെ ഉള്ളിൽ ഒളിച്ചിരുന്ന ബോധാനന്ദൻ ഉണർത്തി. ബോധാനന്ദൻ പോയി തുലയട്ടെ. എങ്ങിനെ എങ്കിലും റൂമിലൊന്ന് എത്തികിട്ടിയാൽ മതി. ഈനാറ്റം സഹിക്കാനാവുന്നില്ല. എന്റെ മനസ്സിന്റെ നാറ്റമല്ലേ എന്നായി അടുത്ത ചിന്ത. ഈ വൈരുദ്ധ്യാത്മക മനസ്സിനെ കൊന്നാലെ നിനക്കു മോക്ഷമുള്ളൂ. വീണ്ടും ബോധാനന്ദൻ അശരീരിയായി പ്രത്യക്ഷപ്പെടുന്നു. ഈ ഗന്ധം സത്യമാണ് എന്ന് മുറിക്കുള്ളിൽ എത്തിയപ്പോൾ മനസ്സിലായി. ആരോടു പറയാൻ? അരബിയോട് ഉണർത്തിച്ചപ്പോൾ “ ഇതൊന്നും സാരമില്ല മാഷേ! സഹിക്കുകയേ നിവർത്തിയുള്ളു. റൂമുകൾ ബുക്കു ചെയ്തത് ജി.എം. ആണ് ” എന്റെ മനസ്സിനുള്ളിൽ ഒളിച്ചിരുന്ന ബോധാനന്ദൻ അരബിയിലും കൂടിയോ? ആത്മാവിന് കാലുണ്ടോ? ഇത്ര എളുപ്പം കാലുമാറ്റം സംഭവിക്കുമോ?. സീതയെ നഷ്ട പ്പെട്ട് വിഷണ്ണനായി പഞ്ചവടിയിൽ നിന്ന രാമനെപ്പോലെ എന്നെ കണ്ട പ്പോൾ ബസ്സിലെ അയൽക്കാരൻ എന്റെ അടുത്തേക്ക് വന്നിട്ട് പറഞ്ഞു “കേട്ടോ മാഷേ എന്റെ റൂം ഉഗ്രൻ. എല്ലാ സൌകര്യങ്ങളും ഉണ്ട്. യൂറോപ്യൻ ക്ലോസെറ്റ്, എ.സി.,റ്റി.വി, ഫ്രിഡ്ജ് എല്ലാം നല്ല കണ്ടീഷനിൻ. ബഡ്ഡ് ആണെങ്കിലോ ഉഗ്രൻ. കിടന്നാൽ അ റിയാതെ ഉറങ്ങിപ്പോകും. വിൻഡോസ് തുറന്നാൽ നല്ല ഫ്രഷ് എയർ കിട്ടും. ഞാൻ പറഞ്ഞില്ലേ ജി. എം.എന്റെ ഫ്രണ്ട് ആണ് . ഒരേ നാട്ടുകാർ. ഒരു പക്ഷേ ജി.എം. നേരത്തേ തന്നെ അരബിന്ദോയോട് ഓർമ്മിപ്പിച്ചിട്ടു ണ്ടാവും. മാത്ര മല്ല ഞങ്ങൾ ഒരേ ജാതിക്കാരും അകന്ന ബന്ധുക്കളും ആണ്. ” എന്തായിതു കഥ ? ഒരു യാത്രയും ജാതി മത ദേശ ഭേദങ്ങൾക്ക് അതീതമല്ലന്നോ? യാത്രികൻ ജനിക്കുന്നതേ ഈ കവച കുണ്ഡലങ്ങളോടെ ആണെന്നോ? എല്ലാം ദാനം ചെയ്യാനുള്ള മനസ്സുമായല്ലേ യാത്ര ആരംഭിക്കേണ്ടത്? ഈ ബോറഡി മാറ്റി നമുക്കൊന്ന് ഉഷാറാവേണ്ടേ? ചോദ്യം അരബിയുടേതായിരുന്നു .നമുക്കൊരു കസേല കളി ആയാലോ? കസേല കളി എമ്മെല്ലേമാർക്കും മന്ത്രിമാർക്കും മാത്രം അറിയാവുന്ന ഇൻഡോർ- ഔട്ട്ഡോർ കോമ്പിനേഷനിൽ പെടുന്ന ഒരു വിശിഷ്ട ഗയിം അയിട്ടാണ് അറിയപ്പെടുന്നത് .തൊലിക്ക് ആമയുടേതുപോലെ കട്ടിയുണ്ടെങ്കിലും ദുർബലമായ കഴുത്തും തലയും പുറത്തിടാതെ ഞാൻ ഉള്ളിലേക്ക് വലിഞ്ഞു. പൂന്തോട്ടം റോന്തുചുറ്റി ആസ്വദിച്ചതിനു ശേഷം എല്ലാവരും ശകടത്തിലായി.എന്നെ കണ്ടപ്പോൾ എഴുത്തുകാരി കാര്യമായെന്നോണം ചോദിച്ചു .“മാഷിന് എന്തു പറ്റി? കണ്ടതേയില്ലല്ലോ? ” അതേ ചോദ്യം മറ്റെല്ലാവരും ഏറ്റുപാടി.എന്റെ നിശബ്ദത ആർക്കും രസിച്ചിട്ടുണ്ടാവില്ല. പ്രതികരിക്കാൻ ശക്തിയില്ലാത്ത ഒരു പ്രതിമ പോലെയായിരുന്നു എന്റെ മുഖം ങേ! ഞാൻ ഉറങ്ങിയോ? അതോ ഇപ്പോഴും യാത്രയിലാണോ? ദാ എത്തിയിരിക്കുന്നു ത്രയംബകം ക്ഷേത്രത്തിൽ. ദക്ഷിണേന്ത്യൻ ക്ഷേത്രങ്ങളിലേതുപോലെ ചുറ്റുമതിലും പ്രാകാരങ്ങളുമുള്ള ഈ ക്ഷേത്രം പന്ത്രണ്ട് ജ്യോതിർ ലിംഗ ശിവക്ഷേത്രങ്ങളിൽ ഒന്നാണത്രേ. നട അടച്ചിരിക്കുന്നു. ഒരു കൂട്ടർക്ക് ശ്രീകോവിലിനത്ത് പോകാണമെന്നുണ്ട്. അതിനൊന്നും സമയമില്ലെന്ന് മറ്റൊരുകൂട്ടർ. സംഘനായകനും എല്ലാവർക്കും വഴികാട്ടിയുമായ അരബിന്ദോ നിർദ്ദേശിച്ചു.“ പ്രധാന പ്രതിഷ്ഠ ഇന്ന് പുറത്തേക്ക് എഴുന്നള്ളിക്കുന്നുണ്ട്. ദേവൻ ആറാട്ടിനു പോകുമ്പോൾ നമുക്ക് എല്ലാവർക്കും നേരിട്ടു കാണാം. അനുഗ്രഹം തേടാം.എന്താ അതു പോരേ?” എല്ലാവരുടേയും മൌനം സമ്മതമായിക്കരുതി അരബിയും കൂടരും ആറാട്ടുകടവിലേക്ക് മാർച്ച് ചെയ്തു. അപ്പോഴാണ്‌ ഇന്നു തിരുവാതിരയാണെന്നു പറഞ്ഞ് രാവിലേതന്നെ ശ്രീമതി മീനാക്ഷിയമ്മ മഞ്ഞളും കുങ്കുമവും സ്ത്രീകൾക്കിടയിൽ വിതരണം ചെയ്ത കാര്യം ഓർമ്മയിൽ എത്തിയത്.നാട്ടിൽ പണ്ടൊക്കെ തുടിച്ചു കുളിക്കുന്ന ദിവസ്സമാണല്ലോ തിരുവാതിര. ഇതാ ഇവിടെ ശിവനും ആറാടിക്കുളിക്കാൻ പോകുന്നു. പുല്ലു വാങ്ങി പശുക്കളേ തീറ്റിക്കുന്ന ഒരു ചടങ്ങ് ക്ഷേത്രത്തിന്റെ പ്രവേശനകവാടത്തിൽ കണ്ടത് എന്നിൽ വലിയ അത്ഭുതമുളവാക്കി. പുല്ലിന്റെ ചെറിയ ചെറിയ കെട്ടുകളുമായി പാവപ്പെട്ട ഒരു പറ്റം സ്ത്രീകളും ചുറ്റും അവിടവിടെയായി കുറേ മാടുകളും നിന്നിരുന്നു. ആറാട്ടുകുളത്തിനു ചുറ്റും ഭക്തജനങ്ങൾ കാലേകൂട്ടി സ്ഥാനം പിടിച്ചിരിക്കുന്നു. ആറാട്ട് അടുത്തു കാണുന്നതിന്നായി വഴികാട്ടിയും കൂട്ടരും കുളത്തിന്റെ പടിഞ്ഞാറു വശത്തേക്ക് പോയപ്പോൾ ഞാൻ ബസ്സിലേക്ക് തിരിച്ചുപോന്നു. എല്ലവരും തിരിച്ചെത്തിയപ്പോൾ സഹയാത്രികനയ നമ്പൂതിരിയുടെ സ്വഗതം അല്പം ഉച്ചത്തിൽ തന്നെ പുറത്തുവന്നു. “ഇതു വരെ വന്നിട്ടും ശ്രീകോവിലിനുള്ളിൽ കയറാനായില്ലല്ലോ ഭഗവാനേ.” ആ മുഖത്ത് നിരാശയുടെ കരിനിഴലുകൾ വല്ലാതെ പടർന്നിരുന്നു.

2008 നവംബർ 5, ബുധനാഴ്‌ച

ഒരു സ്വപ്നസഞ്ചാരത്തിലൂടെ ഭാഗം 1

ഭാഗം1

വിചിത്രവും വിശിഷ്ടവും ആയ ഒരു അനുഭവമായാണ് ഞാൻ യാത്രയെ കാണുന്നത്. എവിടെയാണോ തുടക്കം അവിടെത്തന്നെയാണ് അന്ത്യവും. ആരംഭത്തിൽ തന്നെ അവസാനം വന്നു ഭവിക്കുമ്പോഴുണ്ടാവുന്ന ദുഃഖം ! വീണ്ടും ഒരു തുടക്കത്തിന്റെ പ്രതീക്ഷയിൽ കിട്ടുന്ന സന്തോഷം! എല്ലാമെല്ലാം വിചിത്രംതന്നെ. യാത്രയിലെ ഓർമ്മകൾവന്നു വീർപ്പുമുട്ടിക്കുമ്പോൾ മനസ്സ് പറയും “വേണ്ട വേണ്ട ഈ ഓർമ്മകളാണ് നിന്റെ ജീവൻ അത് അക്ഷര മാക്കാൻ നിനക്ക് കഴിയുകയില്ല“, ഈ തിരിച്ചറിവ്‌ മറ്റുപല കാര്യങ്ങളിലേയ്ക്കും ശ്രദ്ധപതിപ്പിക്കാൻ സഹായ‌കമാവുന്നു. പക്ഷേ ചെയ്യണം എന്ന് വിചാരിച്ചത് ചെയ്താലല്ലേ തപ്തിയാവൂ. ഊണ് കഴിഞ്ഞ് എഴുതാനുള്ള തീരുമാനത്തോടെ ചാരുകസ്സേരയിൽ ഇരിക്കുമ്പോഴും ചിന്തിച്ചത് പഴയ കഥകൾ പറഞ്ഞ് ആളുകളെ ബോറടിപ്പിക്കണോ , സ്വന്തം സർഗ്ഗശക്തിയെയും കഴിവിനേയും വിലയിരുത്തിയിട്ടുപോരേ എന്നൊക്കെ ആയിരുന്നു. മനസിന്റെ അജ്ഞാതകോണിൽ സുഖശയ്യയിൽ ഉറങ്ങുന്ന അനുഭവങ്ങൾ നൃത്തം വച്ചുവച്ച് അപ്രതീക്ഷിതവും അവിചാരിതവുമായ രീതിയിൽ തിളച്ചുമറിഞ്ഞ് ഒരു അഗ്നിപർവതം കണക്കെ പുറത്തേക്ക് ചാടാൻ ശ്രമിക്കുന്നതു പോലെ. എന്ത്! വികലമായ വേഷവും കരിപിടിച്ച മുഖവും അഴുക്കുപുരണ്ട വിരലുകളുമായി കമ്പാർട്ടുമെന്റുകളിലൂടെ ഇഴ്ഞ്ഞു നീങ്ങുന്ന പയ്യൻ ഞാൻ തന്നെയാണോ? ചിന്തകൾക്ക് രൂപംകൊടുക്കാൻ ശ്രമിക്കുമ്പോഴൊക്കെ നിമിഷം കൊണ്ടത് ചിതറി പ്പോവുകയാണല്ലോ “വനമാല വന്നല്ലോ?” കമ്പാർട്ടുമെന്റിൽ പൊട്ടിചിരിയുടെ അലയൊലി. ആരാണീ വനമാല? ചിരിക്കാൻ വളരെ ബുദ്ധിമുട്ടുന്ന മുഖവുമായിട്ടൊരു ചെറുപ്പക്കാരൻ . അയാൾ സ്വയം പരിചയപ്പെടുത്തി. എന്റെ “പേര് അരബിന്ദോ . ഞാനാണ് ഈ യാത്രയിൽ നിങ്ങളുടെ ഗയിഡ്”. വഴികാട്ടിയും തത്കാല രക്ഷിതാവുമായ ആ ചെറുപ്പക്കാരൻ എവിടേക്കാണ് പോകുന്നതെന്നും അവിടെ എന്തൊക്കെയാണ് പുതുതായി കാണാനുണ്ടാവുക യെന്നും ഒരു ചെറു പ്രസംഗത്തിലൂടെ വെളുപ്പെടുത്തി കഴിഞ്ഞപ്പോ ൾ ഒരു നീണ്ട കൈയ്യടിയോടെ “ തങ്കൾ ഞങ്ങളുടെ ഗയിഡ് മാത്രമല്ല നായകനാണ് “ എന്ന് എല്ലാവരും ഒരേസ്വരത്തിൽ വിളിച്ചു കൂവി. “സ്വയം പരിചയപ്പെടുത്തൽ എന്ന കർമ്മം തുടങ്ങാം“ ഗയിഡ് പ്രഖ്യാപിച്ചു..ഒരോരുത്തരും ആ കർമ്മം നന്നായിത്തന്നെ നിർവഹിച്ചു. തന്റെ അയൽക്കാരനിൽ നിന്നും ഭിന്നനാണ് താൻ എന്ന് വരുത്തി തീർക്കാനുള്ള വെമ്പൽ ഒരോരുത്തരുടെ പരിചയപ്പെടു ത്തലിലും ഒളിഞ്ഞിരുന്നു..ഭക്ഷണസമയത്ത് വളരെ ശ്രദ്ധയോടെ ചോറ് വിളമ്പിയിരുന്ന രാജീവിന്റെ മുഖത്തെ കള്ള നോട്ടം ഉപ്പിനോടും മുളകിനോടും ഒരോ യാത്രക്കാർക്കുമുള്ള പ്രതികരണം അറിയാനുള്ള മോഹമായിരുന്നില്ലേ? എല്ലാവരും മിണ്ടാതിരുന്ന് ഊണ് കഴിച്ചു കൊണ്ടിരിക്കുമ്പോൾ എന്റെ അടുത്തിരുന്ന കോമളകുമാരൻ ‘ഈ സാമ്പാറിന് പുളി അല്പം കൂടുതലാണ് അല്ലേ’ എന്ന് എന്റെ ചെവിയിൽ പറഞ്ഞെങ്കിലും ഞാൻ നിസംഗനായി ഇരുന്ന് ഊണ് കഴിച്ചു. രാജീവന് എന്റെ മുഖത്തു നിന്ന് ഒന്നും മസ്സിലാക്കാനാ യില്ലല്ലോ എന്ന ആത്മസംതൃപ്തിയോടെ സ്വയം പറഞ്ഞു ‘ഞൻ മിടുക്കനാണ് എന്നെ ആർക്കും എളുപ്പത്തിൽ തിരിച്ചറിയാനാവില്ല’ ഹും എന്താണാ‍വോ ഈ തിരിച്ച‌‌‌‌റിയലിന്റെ രഹസ്യം? ചോദ്യം എന്റെ നേർക്കുതന്നെ തിരിച്ചു‌‌‌വന്നു. ഉത്തരം കണ്ടുപിടിക്കനുള്ള ബുദ്ധിമുട്ടോർത്ത് ചോദ്യം മറക്കാനായി പിന്നത്തേ ശ്രമം. എഴുത്തുകാരിയായ നളിനീ കുറുപ്പിനോട് ചോദിച്ചാലോ? ‘വേണ്ട ‘ മനസ്സ് ഒരു ഉപ്ദേശകാനെപ്പോലെ പറഞ്ഞു. ഈ എഴുത്തുകാരൊക്കെ എത്രയോ ഉയരത്തിലാണ്. അവരുടെ ഭാഷപോലും നമുക്ക് മനസ്സിലാവില്ല. വെറുതെ വല്ലതും ചോദിച്ച് വിഢിവേഷം കെട്ടേണ്ട. ഇപ്പോൾ ഉപദേശകനാണ് പ്രാധാന്യം- അതായത് സ്വന്തം മനസ്സ്.ചോദ്യം ഉപേക്ഷിച്ച്മറ്റുമുഖങ്ങളിലേക്ക് കണ്ണുകൾ പായിച്ചു- അഗ്നി ഗോളങ്ങളക്കി എറിഞ്ഞ ചാട്ടുളി പോലുള്ള ആ കണ്ണുകൾ ആരുടേതാണ്? നല്ല പരിചയം. പക്ഷേ ഓർമ്മ വരുന്നില്ല. പിന്നെ ആരുടേയും മുഖത്ത് നോക്കാനുള്ള ധൈര്യം വന്നില്ല. മുഖം കുനിച്ച് സാമ്പാറിന്റേയും പുളിശ്ശേരിയുടേയും സ്വാദ് ആസ്വദിക്കുന്നു എന്ന ആംഗ്യാഭിനയം കേമമാക്കി. വയറു നിറഞ്ഞപ്പോൾ അല്പം തല ചായ്ക്കണമെന്ന് തോന്നി . എന്റെ മനസ്സ് വളരുന്നില്ല എന്നും ശരീരത്തിനു മാത്രമെ വളർച്ചയും തളർച്ചയും ഉള്ളു എന്ന തോന്നലും എന്നെ ആകെ ചിന്താകുലനാക്കി. സഹയാത്രികരുടെ മദ്ധ്യത്തിലാ ണെങ്കിലും ഒറ്റപ്പെട്ടതുപോലെ -എല്ലവരേയും ഉൾകൊള്ളാനുള്ള തൃഷ്ണയോ ടൊപ്പം ആരും സ്വീകരിക്കുന്നില്ല എന്ന തോന്നൽ വല്ലാതെ വീർപ്പു മുട്ടിച്ചു. “നിങ്ങളുടെ പുഷ്ബാക്ക് എന്റെ മടിയിലേയ്ക്കാണ് വരുന്നത്. ഇതൊട്ടും ശരിയല്ലട്ടോ?” പുഷ്ബാക്ക് സീറ്റാണോ എന്റെ പ്രവർത്തിയാണോ ശരിയല്ലത്തത്?. ലിവർ വലിച്ച് സീറ്റ് ശരിയാക്കി.മയങ്ങണമെന്ന ചിന്ത ഉപേക്ഷിച്ചു. വയസ്സന്റെ ഉറക്കം പിന്നിലിരുന്ന് സൊള്ളിക്കൊണ്ടിരിക്കുന്ന ചെറുപ്പക്കാരന് ശല്യമാകുമ്പോൾ ദേഷ്യം വന്നില്ലങ്കിലല്ലേ അതിശയിക്കേണ്ടു? ശരീരം ക്ഷീണിച്ചാലും മനസ്സ് ക്ഷീണിക്കതിരിയ്ക്കൻ നിശബ്ദത യാണ് അനുയോജ്യം. ദീഘദൂര ബസ്സ് യാത്രകളിലുണ്ടായ അനുഭവങ്ങൾ പറഞ്ഞ് രസിക്കുന്ന രണ്ട് യാത്രക്കാരാണ് മുന്നിൽ. ഭാഷയിൽ അശ്ലീലഘോഷയാത്ര. ഏറ്റവും പിറകിൽ പാട്ടും താളവും പൊടിപൊടിക്കുന്നു. ഒന്നു മയങ്ങാനുള്ള അവസരം നിഷേധിക്കുന്നതിൽ അലോരസം തോന്നിയെങ്കിലും നിർവികാര തയോടെ അങ്ങിനെ ഇരുന്നു. എതിർ വശത്ത് ഇരിക്കുന്ന മാന്യൻ പറയുന്നതു കേട്ടു “ഞാൻ കോഴിക്കോട്ട് ചെന്നാൽ ഉടൻ ജീ.എമ്മിനെ കാണും. അദ്ദേഹത്തോട് ഈ യാത്രയിലെ ദുരിതങ്ങൾ തീർച്ചയായും പറയും.അദ്ദേഹം എന്റെ സുഹ്രുത്തും ബന്ധുവും ആണ്” ‘അല്ലയോ സഹയാത്രികാ നിങ്ങൾക്ക് ഇപ്പോഴേ നന്ദി രേഖപ്പെടുത്തുന്നു’ മനസ്സിന്റെ ഉപരിതലത്തിലെവിടെയോ നിന്നുയരുന്ന വാക്കുകൾ. അബോധ മനസ്സ് ഒരു ഹോമകുണ്ഡം പോലെ യായിരിക്കുന്നു. എന്തെല്ലാമോ അവിടേക്ക് എറിയപ്പെടുന്നു. ഒന്നും പുറത്തേക്ക് വരുന്നില്ല . ഉരുകി ഉരുകി എല്ലാം ഒന്നാവുകയും തീജ്വാലകൾ മാത്രം നൃത്തം വയ്ക്കുകയും ചെയ്യുന്നപോലെ. (തുടരും)