2009, ഡിസംബർ 29, ചൊവ്വാഴ്ച

വാക്കും വക്കാണവും വരലാറും

“vaak is as much as human creation as she is a divine manifestation" മാനവസംസ്കാരത്തിന്റെ നിലനില്പിന് മറ്റുഘടകങ്ങളോടൊപ്പം വാക്കിനും ഏറെ പ്രാധാന്യമുണ്ട്. വാക്കിന്റെ അസ്ഥാനത്തും അനവസരത്തിലുമുള്ള തെറ്റായ പ്രയോഗം കൊണ്ടുണ്ടാകുന്ന മുറിവുണക്കാൻ വ്യക്തികൾക്കും രാഷ്ട്രങ്ങൾക്കും ദശാബ്ദങ്ങളും ശതാബ്ദങ്ങളും വേണ്ടിവരും. ശരിയായ സന്ദർഭത്തിൽ ശരിയായ വിധത്തിൽ ഏറ്റവും യോജ്യമായ വാക്കുകൾ യുക്തിപൂർവം ശക്തിയായി പ്രയോഗിക്കുന്നവരാണ് കവികളും കലാകാരന്മാരും. കവികളാകട്ടെ, വാക്കുകൾ തമ്മിൽ കലർത്തി പുതിയ അർത്ഥതലങ്ങൾ സൃഷ്ടിക്കുകയും,വായനക്കാരെ ചിന്തിക്കാൻ പ്രേരിപ്പിക്കുകയും ചെയ്യുന്നു.ഭാഷയുടെ വൈവിദ്ധ്യവും ലാളിത്യവും മനോഹാരിതയും വാക്കിലൂടെ നിലനിർത്തുന്നതും കവികളാണ്. മനുഷ്യസംസ്കാരം നിലനിർത്താൻ വേണ്ട നിയമാവലി ചമയ്ക്കുന്നതും എഴുത്തുകാർ തന്നെ

‌‌‌‌‌വാക്കുകളുടെ ആദാനപ്രദാനം സമാരംഭിക്കുന്നത് വിവിധ ഭാഷാസമൂഹങ്ങൾ ഒത്തു ചേരുമ്പോളാണ്.സുഗമമായി നടക്കുന്നതും ഈ കൊടുക്കൽ വാങ്ങൽ തന്നെ. വാക്കുകൾ ഒരു ഭാഷാസമൂഹത്തിൽ നിന്ന് മറ്റൊരു ഭാഷാസമൂഹത്തിൽ എത്തപ്പെടുമ്പോൾ രൂപമാറ്റവും അർത്ഥവ്യത്യാസവും സംഭവിക്കാം. മനുഷ്യരെപ്പോലെ മനുഷ്യസൃഷ്ടിയായ ഭാഷയും മാറ്റത്തിനു വിധേയമാണ്. എവിടെയാണ് മനുഷ്യന്റെ ജന്മഗൃഹം ,ഏതെല്ലം വഴിയിലൂടെ സഞ്ചരിച്ചാണ് ഇന്നു കാണുന്ന അവസ്ഥയിൽ എത്തിയത് തുടങ്ങിയ കാര്യങ്ങൾ ശാസ്ത്രജ്ഞന്മാരുടെ അന്വേഷണവിഷയങ്ങളാണ് ; അന്വേഷണം ഇപ്പോഴും തുടരുന്നു.

പുരാതന മനുഷ്യന്റെ യാത്രയിൽ ഒരു ഇടത്താവളമായിരുന്നിരിക്കാം നമ്മുടെ പുണ്യഭൂമിയായ ഭാരതം. വംശീയ ഭിന്നതയുള്ള മനുഷ്യരുടെ ഒരു ആവാസകേന്ദ്രമായിരുന്നു ഭാരതം. ഇതിൽ ഉത്തര ദക്ഷിണ വൈജാത്യം വളരെ കുറച്ചുമാത്രം. വംശീയപരമായ വ്യത്യാസങ്ങളെ അടിസ്ഥാനപ്പെടുത്തി ഉത്തര ദക്ഷിണ ഭാരതമെന്ന വേർതിരിവ് ശാസ്ത്രീയമായി നിലനിൽക്കുന്നതല്ല. ഭാഷാവ്യത്യാസം കാണുന്നു എന്നതാണ് വാദമെങ്കിൽ , ഭാഷ ഒരിക്കലും വർഗ്ഗ സ്വഭാവം നിശ്ചയിക്കാനുള്ള ഉപാധിയായി ശാസ്ത്രം അംഗീകരിക്കുന്നില്ല. തികച്ചും അപ്രധാനമായ ഒരു വിഷയത്തെ പർവതീകരിച്ച് ആവർത്തന സ്വഭാവത്തിലൂടെ ആര്യരെന്നും ദ്രാവിഡരെന്നും ഉള്ള പേരുകൾ ഉപയോഗിച്ച് വേർതിരിവുകൾ ഉണ്ടാക്കി ഭിന്നത സൃഷ്ടിക്കാൻ ശ്രമിക്കുന്ന സ്വാർത്ഥ തത്പരരായ ചില ചരിത്ര പണ്ഡിതന്മാരും കക്ഷിരാഷ്ട്രീയക്കാരും ഇപ്പോഴും ജീവിക്കുന്നു. അവരുടെ ജീവാത്മാവും പരമാത്മാവും ഉത്തരേന്ത്യാക്കാരും ദക്ഷിണേന്ത്യാക്കാരും തമ്മിലുള്ള വ്യത്യാസങ്ങളാണ്. അവരുടെ ഭാഷയിൽ ഉത്തരേന്ത്യാക്കാർ ആര്യന്മാരാണ് .ആര്യന്മാർ പ്രായോഗിക ബുദ്ധിയുള്ളവരും ചിന്താശക്തിയുള്ളവരും ആണ്. ദക്ഷിണേന്ത്യാക്കാരായ ദ്രവീഡിയന്മാർ പൊതുവേ വികാര ജീവികൾ ആണ്. വേടന്മാർ രൂപമാറ്റം സംഭവിച്ച് ഉണ്ടായവരാണ് ദ്രവീഡിയന്മാർ. ഇത്തരം അശാസ്ത്രീയമായ ജല്പനങ്ങൾ വഴി ഉത്തരേന്ത്യക്കരേയും ദക്ഷിണേന്ത്യക്കാരേയും വേർതിരിച്ചു കാണിക്കുന്ന ലേഖനങ്ങൾ ‘The cultural history of India ' മുതലായ മഹത് ഗ്രന്ഥങ്ങളിൽ പോലും ഇടം കണ്ടിരിക്കുന്നു എന്ന ദുഃഖസത്യം ചരിത്രകാരന്മാരുടെ ശോചനീയ സ്ഥിതിക്കുള്ള വ്യക്തമായ ഉദാഹരണമാണ്. [Cultural History of India Vol I page 17-32& 83]

ഒരുകാലത്ത് ഇപ്പോൾ ദ്രവീഡിയൻ ഭാഷാസമൂഹത്തിൽ പെടുന്നു എന്ന് കരുതപ്പെടുന്നവർ ഭാരതമാകെ നിറഞ്ഞു നിന്നിരുന്ന കാലം ഉണ്ടായിരുന്നു എന്ന് നരവംശ ശാസ്ത്രജ്ഞന്മാർ വ്യക്തമാകുന്നു.“Evidence exists that possibly during the Neolithic period the aboriginal inhabitants of the subcontinent were dispersed and probably assimilated by invading tribesmen,who probably came from the west. On the basis of the recent archeological discoveries in the Indus Vally ,the civilization subsequently developed by the Dravidians equaled and possibly surpassed in splendour the civilizations of ancient Mesopotamia and Egypt. About the middle of third millennium BC Dravidian India was subjected to the first of a sustained series of invasions by tribes of Indo European linguistic stock " page 196 Vol 13 Fung Wagnall Encyclopedia.

Mrs Devala Mitra യുടെ അഭിപ്രായത്തിൽ "There are strong ground for believing that the Dravedians came to India from the East Mediterranean region long before the Aryans......The impact of the Dravedians was much stronger than that of any of these races and they practically Dravidianized whole of peninsular India" page 610 chapter 39 Forgin elements in Indain population. The Cultural History of India Vol II

വേറൊരു ഭാഷാസമൂഹത്തിന്റെ ശക്തവും തുടർച്ചയായുള്ളതുമായ ആക്രമണം താങ്ങാനാവാതെ ശിഥിലമായ ദ്രവീഡിയൻ ഭാഷാസമൂഹം അക്രമികളുടെ മേധാവിത്വം അം‌ഗീകരിച്ച് അവരുടെ ഭാഷയും സംസ്കാരവും ഭാഗികമായി സ്വീകരിച്ച് വളരുന്ന ഒരു ജനതയെ ആണ് നാം പിന്നീട് കാണുന്നത്. ഭാരതത്തിൽ അനേകം പ്രാകൃത ഭാഷകൾ ഉണ്ടാവാൻ കാരണം ഈ മേൽകോയ്മയുടെ ഏറ്റക്കുറച്ചിൽ മാത്രമല്ല, അടിസ്ഥാനപരമായി നിലനിന്ന വിവിധഭാഷാസമൂഹങ്ങളുടെ മേലാണ് ഈ പുത്തൻ ഭാഷ വന്നുഭവിച്ചത് എന്നതു കൊണ്ടുകൂടിയാണ്. ഈ പുത്തൻ ഭാഷ സമൂഹത്തിൽ നിന്ന്‌ വളരെ അകലത്തിൽ നില കൊണ്ട മറ്റുഭാഷാസമൂഹങ്ങൾക്ക് അവരുടെ തനിമ കാത്തുസൂക്ഷിക്കാനും സാദ്ധ്യമായി. ദക്ഷിണേന്ത്യൻ ഭാഷാസമൂഹങ്ങൾ ഈ ഇനത്തിൽപ്പെടുന്നു. ദക്ഷിണേന്ത്യൻ ഭാഷാസമൂഹങ്ങളിൽ പ്രധാനമായവ തെലുങ്ക്, തമിഴ്, കന്നട, മലയാളം എന്നീഭാഷകളാണ്. ഈ ഭാഷാസമൂഹങ്ങളെല്ലം ഒരുമിച്ച് ദ്രവീഡിയൻ ഭാഷാസമൂഹം എന്നാണ് അറിയപ്പെടുന്നത്. ഈ ഭാഷാസമൂഹവും ഒരു കാലത്ത് വാക്കുകളുടെ കൊടുക്കൽ വാങ്ങലിന് വിധേയമായിരുന്നെങ്കിലും അത് വളരെ കുറഞ്ഞ തോതിൽ മാത്രമായിരുന്നു. എന്നാൽ ഈ ഭാഷാസമൂഹത്തിൽ വിവിധഭാഷാ സമൂഹത്തിലുള്ള പദങ്ങൾ കടന്ന് കൂടിയിട്ടുണ്ട് എന്ന സത്യം ആർക്കും നിഷേധിക്കാൻ ആവുകയില്ല.

നമ്മുടെ മാതൃഭാഷയായ മലയാളം എ.ഡി എട്ടാം ശതാബ്ദം വരെയെങ്കിലും തമിഴിന്റെ അവിഭാജ്യ ഘടകമായിരുന്നു . അതിനു ശേഷം മലയാളം സംസ്കൃത ഭാഷാസമൂഹത്തിന്റെ അധിപത്യം സ്വീകരിച്ച് തമിഴിൽ നിന്നും തെന്നി മാറുകയാണ് ഉണ്ടായത്. തമിഴിനോടൊപ്പം ആയിരുന്നപ്പോഴും മലയാളത്തിൽ അന്യഭാഷാപദങ്ങൾ കടന്നു കൂടിയിട്ടുണ്ടായിരുന്നു. ബുദ്ധ,ജൈന പ്രാകൃതങ്ങളിൽ നിന്നും മാഗധി പ്രാകൃതത്തിൽ നിന്നും കടന്നു കൂടിയ പദങ്ങൾ അനവധിയാണ്. വിവിധ ഭാഷാസമൂഹങ്ങൾ ഒത്തുചേരുമ്പോൾ പദങ്ങളുടെ കൊടുക്കൽ വാങ്ങൽ മാത്രമല്ല നടക്കുന്നത് , സാംസ്കാരിക തലത്തിലുള്ള ആദാനപ്രക്രിയയും ഇതോടൊപ്പം സംഭവിക്കുന്നു. ഭാരതം ഒട്ടാകെ ഒരു ഹൈബ്രിഡ് കൾച്ചർ ഉണ്ടാകാൻ കാരണവും വിവിധ ഭാഷാസമൂഹങ്ങളുടെ ഒത്തുചേരൽ മുഖാന്തിരമാണ്.

ആഗമ പദങ്ങളെ അടിസ്ഥനമാക്കി ചരിത്ര രചന നടത്തുന്നത് ഉചിതമോ എന്ന ചോദ്യം വളരെ പ്രസക്തമാണ്. എന്നാലും മലയാള ഭാഷയുടെ ഉല്പത്തി തേടി പോകുന്ന ഒരാളിന് ചില ചരിത്ര സത്യങ്ങൾ വെളിവാകും. ഉദാഹരണമായി ബ്രാഹ്മണ മേധാവിത്വം കൊടികുത്തി വാണിരുന്ന കാലത്ത് ബ്രാഹ്മണഭാഷയെ അന്ധമായി അനുകരിക്കാനും പദപ്രയോഗങ്ങൾ ആവർത്തിക്കാനും ശ്രമിച്ചിരുന്ന ഒരുജനത ഇവിടെ ഉണ്ടായിരുന്നു. സംസ്കൃത ഭാഷയെ ബഹുമാനിക്കുക മാത്രമല്ല അത് ഉപയോഗിക്കുന്നവരെ ആരാധിക്കാനും കേരളിയരിൽ ചിലർ തയ്യാറായിരുന്നു. ഈ വിധേയത്വമാണ് മലയാളം എന്ന ഒരു ഭാഷ ഉണ്ടാവാൻ കാരണമായത്. വിധേയത്വം കുറഞ്ഞ തെക്കൻ തിരുവിതാംകൂറിൽ മലയാണ്മയും തമിഴും കൂടികലർന്ന ഒരു ഭാഷയാണ് ഉരുത്തിരിഞ്ഞത്. തിരുവനന്തപുരം കേരളത്തിന്റെ തലസ്ഥാനം ആണെങ്കിലും അവിടത്തെ മലയാളം മറ്റുജില്ലകളിലെ മലയാളത്തിൽ നിന്നും ഭിന്നമാണ്. ഉച്ചാരണരീതിയിലും പദപ്രയോഗത്തിലും എല്ലാം ഇപ്പോഴും തമിഴിനോടും തെലുങ്കിനോടുമാണ് കൂറ്. ‘എന്തൊരു’ ‘എന്തരോ’ മുതലായ പ്രയോഗങ്ങൾ തിരുവനന്തപുരം ഭാഷയിൽ സുലഭമാണ്.

‘അമ്പി’ എന്ന പദത്തിന് ഉച്ചാരണ വ്യതിയാനം സംഭവിച്ചപ്പോൾ ‘അപ്പി’യായ കഥ ഇന്ന് അങ്ങാടിപാട്ടാണ്. ഉയർന്ന ജാതിയിലുള്ള കുട്ടികളെ ‘അമ്പി’എന്നാണ് താണ ജാതിക്കാർ ഈ അടുത്ത കാലംവരേയും വിളിച്ചിരുന്നത്. അത് ജനകീയമായപ്പോൾ ‘അമ്പി’ ‘അപ്പി’ ആയി. ‘അപ്പി’ എന്നത് എങ്ങിനെ കുഞ്ഞുങ്ങളുടെ വിസർജ്യവുമായി ബന്ധപ്പെടുത്തി എന്നത് ഗവേഷണ വിഷയം ആക്കാവുന്നതാണ്. തമിഴ് ഭാഷയിൽ സംഭവിച്ച സബ്‌ജറ്റ്-ഓബ്‌ജറ്റ് കൺഫ്യൂഷൻ കേരളത്തിലും സംഭവിച്ചിട്ടുണ്ടാവാം.

തിരുവന്തപുരം എന്ന സ്ഥലനാമത്തിന് ‘ആയർ’ വംശജരുടെ ചരിത്രവുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്നതിൽ തെറ്റില്ല. ഗുരു നന്ദ ദക്ഷൻ (കുരു നന്ദ ഡക്കൻ) എന്ന ആയ് രാജാവ് ഏ.ഡി. എട്ടാം ശതകത്തിൽ വിഴിഞ്ഞം ഉൾപ്പെട്ട തിരുനന്തപുരത്തിന്റെ ഭരണം നിർവഹിച്ചിരുന്നതായി ചരിത്രരേഖകൾ വെളിപ്പെടുത്തുന്നു. കേരളത്തിൽ ആകെ സംഭവിച്ച ബ്രാഹ്മണ മേധാവിത്വത്തിനൊപ്പം ഗുരു നന്ദ ദക്ഷന്റെ പേരിലുള്ള ‘തിരു നന്ദപുരം’ ‘തിരു അനന്തപുരം’ ആക്കിയതല്ലേ എന്ന സംശയിക്കാവുന്നതാണ്. ‘പുരം‘ എന്ന പദാന്ത്യത്തിലെ പ്രയോഗം തിരുവനന്തപുരത്തെ സംസ്കൃത ഭാഷയുമായി ബന്ധിപ്പിക്കുന്നു. പാർത്ഥിവപുരം ആയരുടെ സംഭാവനയാണെന്ന് ഓർക്കുക. ആയർക്കു് സംസ്കൃത ഭാഷയിൽ നിന്നുൽഭവിച്ച പ്രാകൃതഭാഷയുമായിട്ടായിരിക്കാം അടുത്ത ബന്ധം. ‘കാന്തളൂർശാലയുടെ കലം അറുത്തരുളാൻ’ സഹായിച്ച ചോള (ഗോലർ ,കോലാര്യർ) വംശജരുമായി ആയ്‌വംശജർക്ക് അടുത്ത ബന്ധം ഉണ്ടായിരുന്നു. കാന്തളൂർശാലയുടെ നടത്തിപ്പിനായി ചേരന്മാർക്കോ ,പാണ്ഡ്യർക്കോ കൊടുക്കേണ്ടിയിരുന്ന കപ്പം ചോളർ ഇല്ലാതാക്കിയത് ‘ആയ്’‌വംശജർ സ്വാഗതം ചെയ്തതായി വേണം അനുമാനിക്കാൻ. വള്ളുവനാട് ഭരിച്ചിരുന്ന വള്ളുവകോനാതിരിക്ക് വല്ലഭ എന്ന സ്ഥാനപ്പേരുള്ളതു പോലെ ആയ്‌വംശാധിപന്മാർക്കും വല്ലഭ സ്ഥാനം ഉണ്ടായിരുന്നിരിക്കാം.പുരാതനമായ തിരുവല്ലം (തിരു വല്ലഭ) ക്ഷേത്രം തിരുവന്തപുരത്ത് ആണെന്ന് ഓർക്കാവുന്നതാണ്.‘വല്ലഭ’ത്തിൽ നിന്നാണ്‘വല്ല’‘വള്ളു’ തുടങ്ങിയ പദങ്ങൾ ഉണ്ടായത്.തിരുവനന്തപുരം മലയാളത്തിൽ സ്വന്തബന്ധങ്ങൾ കാണിക്കുന്ന പദങ്ങൾക്കും പ്രത്യേകതയുണ്ട്. അച്ഛൻ എന്ന പദത്തിന് ഇപ്പോൾ പ്രചാരം കിട്ടിയിട്ടുണ്ടെങ്കിലും കൂടുതൽ അറിയപ്പെട്ടിരുന്ന പദം അപ്പനാണ്. അപ്പൂപ്പനിലെ അപ്പനെ ഓർക്കുക. അമ്മ തള്ളയും അച്ഛൻ തന്തയും ആണ് ഗ്രാമ പ്രദേശങ്ങളിൽ. തിരുവനന്തപുരത്തുകാർക്ക് ചേട്ടനും ജേഷ്ടനും ഇല്ല.പകരം ‘അണ്ണാ’ ‘അണ്ണൻ’ എന്നി പദങ്ങളാണ് ഉപയോഗിച്ചുവരുന്നത്. ചേച്ചിക്കു പകരം ‘അക്ക’യെന്നും ‘അക്കനെ’ന്നും ആണ് ഉപയോഗിക്കുക. അനുജത്തിയെ ‘തങ്കി’യെന്നും, അനുജനെ ‘തമ്പി’യെന്നുമാണ് അടുത്തകാലംവരേയും വിളിച്ചിരുന്നത്. കുടുംബത്തിലെ മൂത്ത കാരണവർക്കുണ്ടായിരുന്ന പോറ്റിസ്ഥനം ഇപ്പോൾ ഇല്ലാതായിട്ടുണ്ട്. ഭാര്യയെ ‘അച്ചി’യെന്നാണ് വിളിക്കുക. പാലക്കാട്ടെ ‘ നായരച്ചി’യുമായി ഇതിന് ബന്ധമുണ്ടെന്ന് തോന്നുന്നില്ല. തമിഴിൽ കൂത്തച്ചി അശ്ലീലമാണ്. ദേവദാസികൾക്ക് ക്ഷേത്രഭരണത്തിലുണ്ടായിരുന്ന പ്രാധാന്യം ഇല്ലാതായപ്പോൾ ദേവദാസികൾ വെറും കൂത്തച്ചികളായി മാറിയ ചരിത്ര സംഭവം ഇവിടെ സ്മരണീയമാണ്. കേരളത്തിൽ ക്ഷേത്രങ്ങൾ ബ്രാഹ്മണരുടെ കാലത്താണ് ഉണ്ടായത്. കൂത്തമ്പലങ്ങൾ ഉള്ള ക്ഷേത്രങ്ങൾ പൊതുവെ കുറവാണ്. അതു കൊണ്ടായിരിക്കം ദേവദാസി സമ്പ്രദായം കേരളത്തിൽ ഇല്ലാതെ പോയത്. മാത്രവുമല്ല ബ്രാഹ്മണർക്ക് മറ്റുജാതി സ്ത്രീകളുടെമേൽ ശാരീരികവും സാംസ്കാരികവുമായ ആധിപത്യം ഉണ്ടായിരുന്നതു കൊണ്ട് ദേവദാസി സമ്പ്രദായം ഒരു ആവശ്യമായി മാറിയില്ല. അതേ സമയം ശുചീന്ദ്രംക്ഷേത്രം ഉൾപ്പെട്ട തെക്കൻ തിരുവിതാംകൂറിൽ ദേവദാസീ സമ്പ്രദായം ഉണ്ടായിരുന്നതായി ചരിത്രകാരന്മാർ വ്യക്തമാക്കുന്നു
മറ്റുഭാഷാസമൂഹങ്ങൾ കേരളം ഉൾപ്പെടെയുള്ള ദക്ഷിണേന്ത്യൻ പ്രദേശങ്ങളിൽ എത്തുന്നതിനു മുമ്പ് ഉത്തരേന്ത്യൻ സംസ്ഥനങ്ങളിൽ എന്നപോലെ ഇവിടേയും ഗോത്ര സംസ്കാരം മാത്രമേ നിലവിലുണ്ടായിരുന്നുള്ളു. കുടിയേറ്റക്കരുടെ മെച്ചപ്പെട്ട ഭാഷയും സംസ്കാരവും സ്വീകരിക്കാനും സ്വന്തം ഭാഷകളെ പൂർണ്ണമായല്ലെങ്കിലും കാലാന്തരങ്ങളിൽ മറക്കാനും ഈ ഗോത്രസമുദായങ്ങൾക്ക് കഴിഞ്ഞു.ഏറ്റവും അടുത്ത ബന്ധങ്ങൾ സൂചിപ്പിക്കുന്ന പദങ്ങൾ പോലും ആഗതപദങ്ങളാണെന്ന് കാണുന്നതിൽ നിന്ന് കുടിയേറ്റഭാഷാസമൂഹത്തിന്റെ മേധാവിത്വം തെളിഞ്ഞു കാണാം. അപ്പ, അമ്മ, അക്ക മുതലായ പദങ്ങൾ ഇതിന് ഉദാഹരണങ്ങളാണ്.

എല്ലാ ഇൻഡോയൂറോപ്യൻ ഭാഷാസമൂഹങ്ങളിലും ‘പ്’അല്ലെങ്കിൽ ‘ബ് ’ ആണ് അപ്പാ എന്ന വാക്കിന്റെ അടിസ്ഥാന ശബ്ദം. അമ്മ എന്ന പദത്തിൽ ‘മ് ’ എന്ന ശബ്ദവും. ഓൾഡ് ഇംഗ്ലീഷിൽ ‘Pater’ ‘Mater’ എന്നി പദങ്ങളും സംസ്കൃതത്തിൽ ‘പിതാ’ ‘മാതാ’ എന്നപദങ്ങളും ഉദാഹരണങ്ങളാണ്. സെമിറ്റിക്ക് ഭാഷകളിൽ ‘പ’ ‘മ’ എന്നീ വ്യജ്ഞനങ്ങൾ ഒരു സ്വരാക്ഷരത്തിന്റെ സഹായത്തോടെ നില്ക്കുന്നു. ഉദാഹരണത്തിന് ഹീബ്രൂ വിൽ ‘അബ’ എന്നപദത്തിന് അപ്പൻ എന്നാണ് അർത്ഥം. ‘അമ്മ‘യ്ക്കാണെങ്കിൽ ‘ഏമ’ എന്നതാണ് പദം. ദക്ഷിണേന്ത്യൻ ഭാഷകൾക്ക് സെമിറ്റിക്ക് ഭാഷകളോടാണ് അടുത്തബന്ധം. അർമേക്ക് ഭാഷയിൽ ഉള്ള ‘അബ്ബ’ എന്ന പദത്തിന് ‘അപ്പ’നോട് വളരെ അടുത്ത സാമ്യമാണുള്ളത്. ടിബറ്റൻ ഭാഷകളിൽ ‘പ’ ആണിനേയും ‘മ’ പെണ്ണിനേയും സൂചിപ്പിക്കുന്ന പദങ്ങളാണ്. മറ്റൊരു പ്രകടമായ ഉദാഹരണം അക്കയെന്ന തിരുവനന്തപുരം മലയാളത്തിലുള്ള പദമാണ്. മറാത്തി, കന്നട. തെലുങ്ക്. തമിഴ് എന്നീ ഭാഷകളിൽ ഈ പദം കണ്ടുവരുന്നു. മംഗോളിയൻ ഭാഷയിൽ ‘achan’-യും ടിബറ്റൻ ഭാഷകളിൽ ‘achcha’-യും ആണ്. ലാപ്പിഷ് ഭാഷയിൽ ‘അക്കെ‘ എന്ന പദത്തിന് ‘ഭാര്യ’യെന്നും മുത്തശ്ശി എന്നും അർത്ഥമുണ്ട്. (കാൾഡ് വെല്ലിനോട് കടപ്പാട്)

സാധരണക്കാരായ മാതൃഭാഷാസ്നേഹികൾ വാക്കുകളുടെ ഉത്ഭവസ്ഥാനമോ(source) അവയ്ക്ക് വന്ന അർത്ഥവ്യത്യാസമോ അറിയുന്നവരാകണമെന്നില്ല. പദസ്വീകരണത്തിനോടൊപ്പം സാംസ്കാരിക സങ്കലനം സംഭവിച്ചിട്ടുണ്ട് എന്ന വസ്തുതയും അവർക്ക് അന്യമാണ്. പക്ഷേ സാധരണ ജനങ്ങളുടെ മാതൃഭാഷാസ്നേഹം ചൂഷണം ചെയ്യുന്ന കക്ഷിരാഷ്രീയക്കാർ അവരെ ഭാഷാഭ്രന്തന്മാരാക്കുകയാണ് ചെയ്യാറുള്ളത്. ഇതുതന്നെയാണ് മതത്തിന്റെ കാര്യത്തിലും സംഭവിക്കുന്നത്. നമുക്കുവേണ്ടത് ഭാഷാഭ്രന്തന്മാരെയോ മതഭ്രാന്തന്മാരേയോ അല്ല,സ്വയം ചിന്തിക്കാൻ കഴിയുന്ന രാഷ്ട്രത്തിനെ സ്നേഹിക്കുന്ന ഭാരതീയരേയാണ്. ഭാഷ ആശയ വിനിമയത്തിനുള്ള ഉപാധിയാണെന്നും മതം ഉത്സവകാലങ്ങളിൽ ചന്തത്തോടെ അണിയാൻ ഉതകുന്ന മേലങ്കി മാത്രമാണെന്നും അറിഞ്ഞാൽതന്നെ അതു നമ്മുടെ വിജയമാണ്.

2 അഭിപ്രായങ്ങൾ:

  1. ആയർക്കു് സംസ്കൃത ഭാഷയിൽ നിന്നുൽഭവിച്ച പ്രാകൃതഭാഷയുമായിട്ടായിരിക്കാം അടുത്ത ബന്ധം.

    പ്രാകൃതം സംസ്കരിച്ചതല്ലേ സംസ്കൃതം?

    'അം' എന്നവസാനിക്കുന്ന മലയാളം വാക്കുകൾ സംസ്കൃതത്തിൽ നിന്നു വന്നതാകാമെന്നു എവിടെയോ കേട്ടതായി ഓർക്കുന്നു.

    മനുഷ്യരെപ്പോലെ മനുഷ്യസൃഷ്ടിയായ ഭാഷയും മാറ്റത്തിനു വിധേയമാണ്.

    All about words - An adult approach to vocabulary building എന്നൊരു പുസ്തകം ഈയിടെ വായിക്കാൻ തുടങ്ങിയപ്പൊഴാണു എറ്റിമോളജിയുടെ രസം മനസിലാവുന്നത്‌.

    മറുപടിഇല്ലാതാക്കൂ
  2. പുരാതന മനുഷ്യന്റെ യാത്രയിൽ ഒരു ഇടത്താവളമായിരുന്നിരിക്കാം നമ്മുടെ പുണ്യഭൂമിയായ ഭാരതം.

    http://www.youtube.com/watch?v=Q2gQu3rWwxY

    വെറുമൊരു ഇടത്താവളമല്ല, സംസ്കാരത്തിന്റെ ഉത്ഭവസ്ഥാനം തന്നെ ഇന്ത്യ ആയിരുന്നിരിക്കാം എന്നൊരു ആർഗ്യുമന്റ്‌ ഉണ്ട്‌.

    മറുപടിഇല്ലാതാക്കൂ